“ഞാൻ ഇന്നലെ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തിൽ സംബന്ധിച്ചു. അത് സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷ യാചിക്കുന്ന സാധുക്കളുടേതല്ല. നൻമ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ഛനീചത്വം തുടച്ചുനീക്കുകയും നിങ്ങൾ ദൈവദാസരാണെങ്കിൽ ദൈവത്തിന്റെ കൽപനകൾ അനുസരിക്കൂ എന്ന് ജനങ്ങളോട് പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം. അവരുടെ സമ്മേളനത്തിൽ സംബന്ധിച്ചതിൽ എനിക്ക് ഖേദമില്ല; സന്തോഷമേയുള്ളൂ. അവർ ഇനിയും എന്നെ ക്ഷണിച്ചാൽ കാൽനടയായെങ്കിലും ഞാനവരുടെ സമ്മേളനത്തിൽ സംബന്ധിക്കും“
(ഗാന്ധിജി, സർച്ച്ലൈറ്റ് - പറ്റ്ന 27 ഏപ്രിൽ 1946)
ജമാഅത്തിന്റെ രൂപീകരണ കാലത്ത് ജീവിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ മഹത് വ്യക്തിത്വമായിരുന്നല്ലോ ഗാന്ധിജി. ആ ഗാന്ധിയാണ് പറഞ്ഞത് “ അവർ (ജമാഅത്തുകാർ) ഇനിയും എന്നെ ക്ഷണിച്ചാൽ കാൽനടയായെങ്കിലും ഞാൻ അവരുടെ സമ്മേളനത്തിൽ പങ്കെടുക്കും “ എന്ന്. മേൽ പ്രസ്ഥാവനയുടെ ഘടന നോക്കിയാൽ അറിയാം അത് ഗാന്ധി പറഞ്ഞ ഒരു വെറും വാക്കല്ലെന്ന്. ജമാഅത്ത് മുന്നോട്ടു വെക്കുന്ന ആശയത്തെ പൂർണ്ണമായും മനസ്സിലാക്കിക്കൊണ്ടുള്ള ഒരു പ്രസ്ഥാവനയായിരുന്നു അത്. ജമാഅത്തിന്റെ ആദർശമെന്താണെന്നു ചോദിച്ചാൽ ഗാന്ധിജിയുടെ ഈ വാക്കുകൾ തന്നെ ധാരാളമാവും
1941-ൽ ജനിച്ച ജമാഅത്ത് ഇപ്പോൾ ഏതാണ്ട് 70 വയസ്സോടടുക്കുന്നു. ഇന്നും ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ജമാഅത്തിറ്റെ സമ്മേളനങ്ങളിൽ പങ്കെടുക്കുമായിരുന്നു. കാരണം ഗാന്ധിജി മനസ്സിലാക്കിയതുപോലെ ഉച്ഛ നീചത്വം തുടച്ചു നീക്കുകയും മനുഷ്യരെ സേവിക്കുകയും നന്മ പ്രചരിപ്പിക്കുകയും ചെയ്യുന്ന ദൈവ ദാസന്മാർ എന്ന നിലയിൽ നിന്നും ജമാഅത്ത് അശേഷം പിന്നോട്ടു പോയിട്ടില്ലെന്നു മാത്രമല്ല, ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. ജനാധിപത്യപരമായ എല്ലാ മര്യാദകളും പാലിച്ചുകൊണ്ടു തന്നെ ജമാഅത്ത് നന്മയുടെ പാതയിലൂടെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന് ആധാരം എന്ന ഇസ്ലാമിക കാഴ്ചപ്പാടിന്റെ പ്രയോഗ വത്കരണമായിരുന്നു അതിന്റെ ഓരോ പ്രവർത്തനവും. അതുകൊണ്ടാണ് ആറരപ്പതിറ്റാണ്ടിനു ശേഷവും ഇന്ത്യയിൽ ഏതെങ്കിലും സംഘട്ടനങ്ങളിൽ ഏർപ്പെടാത്ത സംശുദ്ധമായ ചരിത്രവും പേറി അത് വിമർശകരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മറ്റേത് സംഘടനക്കാണ് ഇങ്ങനെയൊരു ചരിത്രം അവകാശപ്പെടാനാവുക.?!
ഇക്കാലത്ത് ഏത് മുസ്ലിം നാമത്തെയും ഏത് മുസ്ലിം സംഘടനയെയും തീവ്രവാദവുമായി ബന്ധിപ്പിക്കാൻ ആരോപകർക്ക് അതിന്റെ പേരുതന്നെ ധാരാളം മതിയാകും എന്ന അനുകൂല സാഹചര്യമുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് പിണറായിയും കൂട്ടരും ജമാഅത്തിനെ “ തീവ്രവാദ സംഘം” എന്ന് മുദ്രകുത്തുവാൻ ശ്രമിക്കുന്നത്. നാലുകൊല്ലമായി ടിവിയിലെങ്ങും നമ്മൾ കണ്ടിട്ടില്ലാത്ത മുഖമായിരുന്നു ശ്രീ. എളമരം കരീമിന്റേത്. കേരള സർക്കാർ ‘സക്കറാത്തിന്റെ ഹാലിൽ കിടക്കുമ്പോൾ” വികസനം പറഞ്ഞു വരുന്നത് ആരെ ബോധിപ്പിക്കാനാണ്? ആ വികസനം തന്നെ ഭൂ മാഫിയക്കും കോർപ്പറേറ്റു മാഫിയകൾക്കും കേരളത്തെ കൂട്ടിക്കൊടുത്തുകൊണ്ടാണെന്നതാണ് ഏറെ ദു:ഖകരം. വികസനസദാചാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ജനവിരുദ്ധതക്കാണ് കിനാലൂർ സാക്ഷിയായത്. സി.പി എമ്മിലെ ചില പ്രവർത്തകർ ഒഴികെയുള്ള നാട്ടുകാരായിരുന്നു സമരത്തിന് മുൻപന്തിയിൽ ഉണ്ടായിരുന്നത്. ജനങ്ങളുടെ താല്പര്യാർഥം സോളിഡാരിറ്റിയും അതിൽ ഭാഗഭാക്കായി. ജമാഅത്ത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നുവെന്ന വാർത്തയും, സോളിഡാരിറ്റിയുടെ ജനകീയ മുന്നേറ്റങ്ങളും, മാധ്യമത്തിന്റെ ജനസ്വാധീനവും, ജമാഅത്തിന്റെ വിജയകരമായ വനിതാശാക്തീകരണവും ഒക്കെക്കൂടി കണക്കിലെടുത്തപ്പോഴാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന് ജമാഅത്ത് “തീവ്രവാദ പ്രസ്ഥാന“മായത്. പിണറായി പറയുന്ന “ തീവ്രവാദ പ്രസ്ഥാനത്തിൽ നിന്ന്” ഒരു പെറ്റി കേസിലെങ്കിലും പെട്ട ഒരു തീവ്രവാദിയെ തപ്പിയെടുത്തു തരുവാൻ വിനയപുരസ്സരം അപേക്ഷിക്കുകയാണ്.
ജമാഅത്തിന്റേത് പൊയ്മുഖമാണ് എന്നതായിരുന്നു മറ്റൊരു ആരോപണം. അതിന് അവർ ചൂണ്ടിക്കാട്ടുന്നത് മാധ്യമത്തേയും സോളിഡാരിറ്റിയുടെ പ്രവർത്തനങ്ങളേയുമാണ്. എന്നാൽ എന്ത് അടിസ്ഥാനമാണ് ഈ ആരോപണത്തിൽ ഉള്ളത്? ജമാഅത്ത് അതിന്റെ നിലപാടുകളിൽ എന്തെങ്കിലും പൊയ്മുഖം ഇന്നേവരെ കാട്ടിയിട്ടില്ല. ഏതൊരു പ്രസ്ഥാനത്തിന്റേയും മുഖം അന്വേഷിക്കേണ്ടത് അതിന്റെ പ്രവർത്തകരിലാണ്. ആ മുഖത്തിന്റെ രേഖാമൂലമുള്ള തെളിവുകൾ ആവശ്യമെങ്കിൽ സംഘടനയുടെ മുഖപ്പത്രങ്ങളിലാണ് അത് അന്വേഷിക്കേണ്ടത്. ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന പ്രസ്ഥാനത്തിന്റെ മുഖം അന്വേഷിക്കേണ്ടത് “പ്രബോധനം” എന്ന അതിന്റെ മുഖപ്പത്രത്തിലാണ്. “മാധ്യമ”മാണ് മുഖപ്പത്രമെന്നത് ഒരു തെറ്റിദ്ധാരണമാത്രമാണ്. പ്രബോധനം എന്ന വാരിക അഞ്ചുരൂപകൊടുത്താൽ വാങ്ങാൻ കിട്ടും. ഇന്റർ നെറ്റിൽ ഫ്രീയായും കിട്ടും. അതാത് ലക്കങ്ങൾ മാത്രമല്ല. കഴിഞ്ഞ വർഷങ്ങളിലേതും ലഭ്യമാണ്. സമകാലികമായ, ഇടപെടേണ്ട ഏതെങ്കിലും വിഷയങ്ങളിൽ ജമാഅത്തിന്റെ നിലപാട് ഒരിക്കലും “പ്രബോധനം” വ്യക്തമാക്കാതിരുന്നിട്ടില്ല. ജമാഅത്തിന്റെ മുഖം തേടി ആരും എങ്ങും പോകേണ്ടതില്ല. തൊട്ടടുത്ത ബാർബർഷോപ്പിലോ ചായക്കടയിലോ വായനശാലയിലോ അന്വേഷിച്ചു നോക്കൂ. കണ്ടെത്തിയേക്കാം. ഇല്ലെങ്കിൽ നിങ്ങൾക്ക് പരിചയമുള്ള ഒരു പ്രവർത്തകനെ സമീപിക്കൂ ആഴ്ചയിൽ ആഴ്ചയിൽ ജമാഅത്തിന്റെ സുന്ദര മുഖം നിങ്ങൾക്കു മുമ്പിൽ പുഞ്ചിരിച്ചു നിൽക്കും.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ മന്ത്രി തോമസ് ഐസക്കിന്റ് പ്രസ്ഥാവന വന്നു. “ജമാഅത്ത് വിദേശ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംഘടനയാണത്രേ.” അദ്ദേഹം ഉദ്ദേശിച്ചത് ഗൾഫിൽ നിന്നുള്ള പണമാവാം. കേരളത്തിലെ ഓരോ വീടും പ്രവർത്തിച്ചുപോകുന്നത് ഇന്ന് വിദേശപ്പണം കൊണ്ടാണ് ശ്രീ. ഐസക്. എന്തിന്, കേരളം തന്നെ പ്രവർത്തിക്കുന്നത് വിദേശപ്പണം കൊണ്ടല്ലേ? ആ അർത്ഥത്തിൽ ജമാഅത്ത് വിദേശ പണം ഉപയോഗിക്കുന്നുണ്ടാവാം. ജമാഅത്തിന്റെ പ്രവർത്തകൻ ലോകത്ത് എവിടെ ആയിരുന്നാലും അയാളുടെ വരുമാനത്തിന്റെ ഒരു ശതമാനം സംഘടനാ പ്രവർത്തനങ്ങൾക്കായി അയാൾ മാറ്റിവെക്കാറുണ്ട്. അത് അയാൾ അധ്വാനിച്ചുണ്ടാക്കിയതിന്റെ വിഹിതമാണ്. ആ പണം സംഘടനക്ക് ലഭിക്കുന്നുണ്ടാവും. അതല്ല, വേറെ എന്തെങ്കിലും അർത്ഥത്തിലാണ് “വിദേശപണാരോപണം” ഉന്നയിച്ചതെങ്കിൽ ധനമന്ത്രിയെന്ന നിലയിൽ ഒരു അന്വേഷണമൊക്കെ നടത്തിയിട്ടാവാമായിരുന്നു.
അതേസമയം, വെറും ബക്കറ്റ് പിരിവ് നടത്തി രണ്ട് ചാനലുകളും ഫൈവ് സ്റ്റാർ പാർട്ടി ഓഫീസുകളും സ്വന്തമായി നടത്തുന്ന പാർട്ടി എന്നും കേരളീയർക്ക് ഒരു അത്ഭുതം തെന്നെയായിരിക്കും. പണം വിദേശിയാണോ സ്വദേശിയാണോ എന്നത് പ്രസക്തമല്ല ശ്രീ ഐസക്. അത് ആര് എന്തിനുവേണ്ടി നൽകുന്നു എന്നതിലാണ് അപകടം പതിയിരിക്കുന്നത്. പിണറായി സഖാവും മറ്റ് ആസ്ഥാന സഖാക്കളും പാർട്ടി ആപ്പീസിലെ എ.സിയിൽ കുളിരണിഞ്ഞു കിടന്നു കൂർക്കം വലിക്കുമ്പോൾ പാതയോരങ്ങളിലെ പാവങ്ങൾക്ക് ദു:സ്വപ്നം കണ്ട് ഞെട്ടി ഉണരേണ്ടി വരുന്നത് ചില സാമ്പത്തിക ഇടപാടുകളുടെ ബാക്കി പത്രമായേ വായിച്ചെടുക്കാനാവൂ.
ഇനി, പാർട്ടി പത്രം നടത്തിപ്പോകുന്ന കാര്യം നമുക്കൊക്കെ അറിയാവുന്നതാണ്. സത്യം പറയാലോ അതിൽ സാമ്പത്തികമായ യാതൊരു സംശയവും എനിക്കില്ല. എന്റെ അയല്പക്കത്ത് താമസിക്കുന്ന ചന്ദ്രേട്ടൻ ദിവസവും മൂന്ന് ‘ദേശാഭിമാനി’ പത്രവുമായാണ് കട പൂട്ടി വീട്ടിൽ വരുന്നത്. പുള്ളിക്കാരന് മൂന്ന് പച്ചക്കറിക്കടകളുണ്ട്. താൻ ഒരു കോൺഗ്രസ് അനുഭാവി ആണെങ്കിലും മൂന്നു ഷോപ്പുകളിലും “ദേശാഭിമാനി” ഇടുവാൻ നിർബ്ബന്ധിതനാണ്. ഇങ്ങനെ ആളുകളൂടെ ഗൽത്താക്ക് പിടിച്ച് ഉണ്ടാക്കിയെടുത്ത പ്രചാരമുണ്ടെങ്കിൽ ഏതു പത്രവും ലാഭകരമായി നടത്തിക്കൊണ്ടു പോകാം എന്നത് ദേശാഭിമാനിപത്രത്തോടൊപ്പം പ്രചരിക്കുന്ന ഒരു സിദ്ധാന്തമാണ്.
ജമാഅത്തിനെതിരെയുള്ള ഗുരുതരമായ മിക്കവാറും എല്ലാ ആരോപണങ്ങൾക്കും അതിന്റെ അമീർ അക്കമിട്ട് ഇവിടെ മറുപടി പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ ജമാഅത്ത് അംഗീകരിക്കുന്നില്ല പോലും. എന്തടിസ്ഥാനത്തിലാണ് പിണറായിയും കൂട്ടരും ജമാഅത്തിന്റെ “ജനാധിപത്യം“ അളക്കുന്നത്? ജമാഅത്തിന്റെ ഭരണഘടന വായിക്കുന്ന ഏതൊരാൾക്കും സംഘടനക്കുള്ളിലെ ജനാധിപത്യ സ്വഭാവം വ്യക്തമാവുന്നതാണ്.
ഇനി അതിനു പുറത്തെ ജനാധിപത്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ജമാഅത്ത് വിശ്വസിക്കുന്ന ആദർശപ്രകാരം ചില നന്മകൾ മനുഷ്യൻ ഉള്ളകാലത്തോളം നിലനിൽക്കേണ്ടവയാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ അട്ടിമറിക്കാൻ സാധിക്കുന്നവയാവരുത് ചില മൂല്യങ്ങൾ എന്ന് അത് വിശ്വസിക്കുന്നു. നിയമ നിർമ്മാണങ്ങളിൽ ജനങ്ങളുടെ ഭൂരിപക്ഷ അഭിപ്രായമല്ല, മറിച്ച് മാനുഷികവും സാമൂഹികവുമായ, ഒരിക്കലും ലംഘിക്കപ്പെടാത്ത ചില മൂല്യങ്ങളെയാവണം മുറുകെപ്പിടിക്കേണ്ടത് എന്നതാണ് അതിന്റെ തത്വം. ഇത്തരം നിലപാടുകൾക്ക് ഒരു ഉദാഹരണം പറയുകയാണെങ്കിൽ, “സ്വവർഗ രതി” പല രാജ്യങ്ങളിലും ഇന്ന് നിയമാനുസൃതമാണ്. എന്നാൽ അത്തരം പല രാജ്യങ്ങളിലെയും ചർച്ചുകൾ ഈ നിയമത്തിനു എതിരാണ്. ചർച്ചിന്റെ വിശ്വാസവും ജനാധിപത്യവും അവിടെ ഏറ്റുമുട്ടുന്നതായി കാണാം. എന്നുവെച്ച് ചർച്ച് എന്ന സ്ഥാപനം ഒരു രാജ്യദ്രോഹ സ്ഥാപനമല്ല. അതുപോലെ തന്നെയാണ് ജമാഅത്തിന് ജനാധിപത്യത്തോടുള്ള നിലപാടും. എന്നാൽ ആരോപകരുടെ (കമ്മ്യൂണിസ്റ്റുകളുടെ) ജനാധിപത്യത്തോടുള്ള നിലപാടെന്താണ്? ഇന്ത്യൻ ജനാധിപത്യത്തിന്റെ സകല സങ്കേതങ്ങളും ഉപയോഗപ്പെടുത്തി അവർ പ്രവർത്തിക്കുന്നത് “ കമ്മ്യൂണിസ്റ്റ് സ്വേഛാധിപത്യം” സ്ഥാപിച്ചെടുക്കാനല്ലേ?
കമ്മ്യൂണിസ്റ്റ് സ്വേഛാധിപത്യത്തിന്റെ കെടുതികൾ നമ്മുടെ കണ്മുന്നിൽ കഴിഞ്ഞു പോയതാണ്. ഏറ്റവും കുറഞ്ഞത് അരക്കോടിയോളമെങ്കിലും ആളുകൾ കമ്മ്യൂണിസ്റ്റുകാർ പറയുന്ന ആ “സുന്ദര പുലരി” കാണാനാവാതെ ആചാര്യന്മാരുടെ കയ്യാൽ തന്നെ കാലയവനിക പൂകിയിട്ടുണ്ട്. അങ്ങനെയാണ് “വിപ്ലവം അതിന്റെ അനുയായികളെ കൊന്നു തിന്നും” എന്ന ചൊല്ലുപോലും പ്രചാരത്തിലായത്. മനുഷ്യകുലത്തെ കൊന്നൊടുക്കാൻ പിറന്ന കൊമ്പന്മീശക്കാരെ മാലയിട്ടു പൂജിക്കുന്ന വർഗരാഷ്ട്രീയക്കാരാണ് ഇന്ത്യയിലെ കമ്മ്യൂണിസത്തിന്റെ പ്രചാരകർ. ലോകം ഒരുപാട് വിലകൊടുത്ത് പരീക്ഷിക്കുകയും പിറ്റേദിവസം വലിച്ചെറിയുകയും ചെയ്ത ഒരു തത്വശാസ്ത്രത്തിന്റെ സംസ്ഥാപനാർഥമാണ് നമ്മുടെ സഖാക്കൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. (അവർക്ക് അല്പം ആത്മാർഥത കുറഞ്ഞു പോയതു മാത്രമാണ് നമുക്ക് അനുഗ്രഹം.) താൻപോരിമയും തീവ്ര ചിന്താഗതിയും അസഹിഷ്ണുതയും ഇത്രയേറെ ഉളളിൽ കൊണ്ടു നടക്കുന്ന ഒരു വർഗ്ഗമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അധികാരക്കസേരകളിൽ പോലും വലിഞ്ഞു കയറിയിട്ടുള്ളത്.
ഒരു കാര്യം ജമാഅത്ത് വിസ്മരിക്കുന്നില്ല. സമത്വ സുന്ദരമായ ഒരു പുലരി സ്വപ്നം കാണുവാൻ എല്ലാവർക്കും അവകാശമുണ്ട്. കമ്മ്യൂണിസ്റ്റുകാർക്ക് ഉള്ളതുപോലെ തന്നെ ജമാഅത്തിനും ഉണ്ട്. അത് ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശമാണ്. ആ അവകാശത്തെയാണ് ജനാധിപത്യത്തിന്റെ പേരിൽ ശ്രീ.പിണറായി ജമാഅത്തിന് നിഷേധിക്കുവാൻ ശ്രമിക്കുന്നത്. അതു തന്നെ ജനാധിപത്യവിരുദ്ധമല്ലേ? ഈ അവകാശം എല്ലാവർക്കും വകവെച്ചു കൊടുക്കുന്നതോടൊപ്പം ലക്ഷ്യത്തിലേക്കുള്ള മാർഗം കൂടി ജനാധിപത്യപരമാക്കുവാൻ പാർട്ടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ “ ബൂർഷ്വാ ജനാധിപത്യം” എന്ന് വിളിക്കുന്നുവെങ്കിൽകൂടി കുറച്ചെങ്കിലും ഇവിടുത്തെ ജനാധിപത്യ മര്യാദ പാലിക്കുവാൻ സിപിഎം ബാധ്യസ്ഥമാണ്. എന്നാൽ ദൌർഭാഗ്യകരമെന്നു പറയട്ടെ ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്ന തികച്ചും മനുഷ്യത്വഹീനമായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടേത്. വെട്ടി നിരത്തലുകളും വളഞ്ഞു പിടിക്കലുകളുമാണ് ഇന്നോളം അത് അനുവർത്തിച്ചുപോന്ന മാർഗം.
ഇന്ത്യൻ ജനാധിപത്യം വകവെച്ചുകൊടുക്കുന്ന പല സ്വാതന്ത്ര്യങ്ങളെയും ഹനിക്കുന്നതിൽ സിപിഎമ്മിനെ കഴിഞ്ഞുള്ള ആളുകളേ ഇന്ന് കേരളത്തിലുള്ളൂ. സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, തുടങ്ങിയ പോഷക സംഘടനകളുടെ ഗുണ്ടായിസങ്ങൾ കേരളം എന്നെങ്കിലും ചർച്ച ചെയ്യാതെ പോയിട്ടുണ്ടോ? ഒരു സാദാ കേരളീയന്റെ മനസ്സിൽ ഒരു സി.ഐ.ടി.യുക്കാരന്റെ രൂപം ഗുണ്ടയുടേതല്ലേ?
അതിനിടക്ക് പിണറായി സഖാവ് മറ്റൊന്നുകൂടി കീച്ചി. സംഘടിത സംഘങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്ന്. മറ്റാരെയും സംഘടിതരാവാൻ പോലും സമ്മതിക്കാത്ത എസ്,എഫ്,ഐ യും ഡി.വൈ.എഫ്.ഐ യും സ്വന്തം പാർട്ടി പ്രസവിച്ച മക്കളാണെന്ന് എന്തേ പിണറായി ഓർത്തില്ല? ജമാഅത്ത് ഇവിടെ പ്രവർത്തിക്കുന്നതുമൂലം എങ്ങനെയാണ് മറ്റു സംഘങ്ങൾ തകരുന്നത്? സ്വന്തം പാർട്ടിയെപ്പോലും വിലകുറച്ചുകാണുന്ന ഒരാളാണോ സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി?
ആകെ മൊത്തത്തിൽ വായിച്ചുനോക്കുമ്പോൾ ജമാഅത്തിനാണ് ഈ ജനാധിപത്യരാജ്യത്ത് പ്രവർത്തിക്കുവാൻ സിപിഎമ്മിനേക്കാൾ അർഹത എന്ന് രണ്ടു പ്രസ്ഥാനങ്ങളുടേയും ചരിത്രവും പ്രവർത്തന ശൈലികളും വിലയിരുത്തിയാൽ നിഷ്പക്ഷമതികൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ..
|