5/25/12

പാവം പാവം പാൻ‌മസാല!


ഈ പാവം പാൻ മസാല എന്തുപിഴച്ചു? പാവപ്പെട്ട വാർക്കപ്പണിക്കാരന്റേയും മത്സ്യത്തൊഴിലാളികളുടേയും കൊല്ലന്റേയും ആശാരിയുടേയും വർക്ക്ഷോപ്പ് മേസ്തരിയുടേയും ചുണ്ടിനു കീഴെ ആശ്വാസമായി നിലകൊണ്ട ഈ പാവം ഹൻസും ഗണേശും ശംഭുവും ചാണ്ടിയോട് എന്തു പാതകം ചെയ്തു?

അടിസ്ഥാനവർഗത്തിന്റെ തലയിലൊരു ചെറിയ പിടുത്തമായി നിലകൊള്ളുന്ന, തെരുവിനൊരു അലങ്കാരമായി മുറുക്കാൻ പീടികകളുടെ മോന്തായത്ത് തൂങ്ങിയാടുന്ന ഈ കുഞ്ഞു ബഹുവർണ്ണത്തോരണങ്ങൾ മറ്റു പുകയില ഉത്പന്നങ്ങളെ അപേക്ഷിച്ച് എന്തുതെറ്റാണ് സർക്കാറിനോട് ചെയ്തത്? താരതമ്യേന ചെലവുകൂടിയ സിഗററ്റിനേയും, കൊല്ലുന്ന വിലയുള്ള മദ്യത്തേയും നിലനിർത്തിക്കൊണ്ട് മൂന്ന് രൂപക്ക് മുപ്പത് നേരം ഉപയോഗിക്കാനാവുന്ന ലെമണിൽ മുങ്ങിയ പുകയിലയേയും ചുണ്ണാമ്പ് കൊണ്ട് മേക്കപ്പ് ചെയ്ത പാക്കുകളേയും ഏത് കേസിന്റെ പേരിലാണ് ഉമ്മൻ ചാണ്ടി കസ്റ്റഡിയിലെടുക്കുന്നത്?

ഉപയോഗിക്കുന്നവന് ചില്ലറ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്നല്ലാതെ അവന്റെ കൂട്ടുകാർക്കോ വീട്ടുകാർക്കോ യാതൊരു ഉപദ്രവുമുണ്ടാക്കാത്ത, താരതമ്യേന ഉപദ്രവം കുറഞ്ഞ ഈ പാൻ‌മസാലകളുടെ തോളിൽ തന്നെ വേണോ കുതിര കേറാൻ?. ഉപയോക്താവിനൊപ്പം അവനോട് സഹകരിക്കുന്നവർക്കും പ്രകൃതിക്കും ദോഷകരമായി ഭവിക്കുന്ന പനാമ, സിസ്സേഴ്സ്, വിത്സ്, ചാർമിനാർ തുടങ്ങിയ തറവാടികളായ ബ്രാന്റുകളെ ഉമ്മൻ ചാണ്ടി സർക്കാരിന് പേടിയാണോ? ഒരാൾ സിഗററ്റ് വലിക്കുമ്പോൾ നൂറു ശതമാനവും പുക അയാൾ പുറത്തേക്കാണ് വമിപ്പിക്കുന്നത്. ബസ്റ്റാന്റിലും സിനിമ തിയേറ്ററിലും റെയിൽ‌വേസ്റ്റേഷനിലും ഒക്കെ നിന്ന് വലിക്കുന്നവർ നിരപരാധികളിലേക്കു കൂടി നിക്കോട്ടിൻ പ്രസരിപ്പിക്കുന്നവരാണ്. മദ്യമാവട്ടെ, കുടുംബത്തിനും സമൂഹത്തിനും എന്നും തീരാശാപമായി നിൽക്കുന്നു. എന്നിട്ടും ഇതൊന്നും കാണാത്ത ഉമ്മൻ ചാണ്ടി, പാവപ്പെട്ടവന്റെ പോക്കറ്റിൽ തിരുകിവെച്ചിരിക്കുന്ന ശംഭുവിന്റെ കവർ മാത്രം കണ്ടു പിടിച്ചിരിക്കുന്നു.. കഷ്ടം!!

കണ്ടുപിടിക്കപ്പെട്ടവയിൽ ഏറ്റവും യൂസർ ഫ്രണ്ട്ലി ആയിട്ടുള്ള ‘ലഹരി’ പദാർഥങ്ങളാണ് ശംഭുവും ഹൻസും ഗണേശുമൊക്കെ. പാൻ‌മസാലകളിലെ ‘ഖൈനി’ എന്ന അവാന്തര ഗണത്തിൽ പെടുന്ന ഇവ ‘തമ്പാക്കിൽ’ നിന്ന് പരിണമിച്ചുണ്ടായവയാണ്.  ചുണ്ണാമ്പിൽ മിക്സ് ചെയ്താണ് തമ്പാക്ക് ഉപയോഗിക്കുന്നതെങ്കിൽ ഖൈനി പ്രീ-മിക്സ് ചരക്കാണ്. 3മില്ലി മീറ്റർ മാത്രം കനമുള്ള വർണ്ണക്കവറുകളിൽ ഇവ ലഭ്യമായതിനാൽ പാന്റിന്റേയോ ഷർട്ടിന്റേയോ പോക്കറ്റിന്റെ ഒരു മൂലയിൽ ഒതുങ്ങിയിരുന്നുകൊള്ളും. ഉപയോഗിക്കാനാണെങ്കിൽ വളരെ എളുപ്പം. സിഗററ്റു വലിയിൽ ലൈറ്റർ കൊണ്ടു നടക്കുക, ഇല്ലെങ്കിൽ തീ തപ്പിപ്പോകുക തുടങ്ങിയ മെനക്കേടുകളുണ്ടെങ്കിൽ ഖൈനി ഉപയോഗിക്കാൻ വെറുതേ കൈവെള്ളയിൽ എടുത്ത് ഒന്നു ഞെരടിയ ശേഷം ചുണ്ടിനടിയിൽ നിക്ഷേപിച്ചാൽ മാത്രം മതി. പുറമേയുള്ള ആരും അറിയാതെ തന്നെ ലഹരി ആസ്വദിക്കാമെന്ന സൌകര്യമാണ് മറ്റൊന്ന്. അഛന്റേയോ അമ്മാവന്റേയോ മുന്നിൽ പോലും അവരോടുള്ള സ്നേഹാദരങ്ങൾക്ക് കോട്ടം തട്ടാതെ ലഹരി ആസ്വദിക്കാനാവുന്നതാണ്. ചുണ്ട് ഭാഗം സ്വാഭാവികമായും അല്പം വീർത്തു നിൽക്കുമെങ്കിലും അല്പം  ശാസ്ത്രീയമായ രീതിയിൽ സാധനം ചുണ്ടിനടിയിൽ വിന്യസിച്ചാൽ ഒറ്റക്കുഞ്ഞും തിരിച്ചറിയുകയില്ല. എന്നാൽ കൂടുതൽ അടുത്തുചെന്ന് സ്നേഹപ്രകടനങ്ങൾക്കോ കുശലാന്വേഷണങ്ങൾക്കോ ഉപയോക്താവ് ശ്രമിക്കുകയാണെങ്കിൽ സാധനത്തിന്റെ വാസനകാരണം പണി പാളിയെന്നു വരാം. തിയേറ്ററിലോ ബസ്റ്റാന്റുകളിലോ അതുപോലെയുള്ള മറ്റ് പൊതു ഇടങ്ങളിലോ മറ്റാർക്കും ഒരു ശല്യമാവാതെ പോലീസിനെയോ അധികാരികളേയോ പേടിക്കാതെ കൂളായി ലഹരി ആസ്വദിക്കാനാവുമെന്ന ശ്രദ്ധേയമായ സവിശേഷതയും ഖൈനികളുടെ പ്രത്യേകതയാണ്. പെട്രോൾ പമ്പുകൾ, തീപിടിക്കാനും പടരാനും സാധ്യതയുള്ള ഇൻഡസ്ട്രിയൽ ഏരിയകൾ, കൺസ്ട്രക്ഷൻ സൈറ്റുകൾ തുടങ്ങിയ മേഖലകളിലെ സേഫ്റ്റി പരിഗണിക്കുമ്പോൾ ഇവിടങ്ങളിലെ തൊഴിലാളികൾ സിഗററ്റിനേക്കാൾ തമ്പാക്കുകളേയും ഖുഡ്ക്കകളേയും ആശ്രയിക്കുന്നത് സ്വാഭാവികം മാത്രം. ജോലിക്കിടയിലും ജോലിയെ ബാധിക്കാതെ ലഹരി ആസ്വദിക്കുകയുമാവാം.

വായയിൽ വ്രണങ്ങളും ക്യാൻസറും ഉണ്ടാക്കുമെന്നാണ് പാൻ‌മസാലകൾക്കെതിരെ പറയുന്ന ആരോപണം. അപ്പോൾ സിഗററ്റോ? ശ്വാസകോശം തന്നെ അടിച്ചുപോകുന്ന സിഗററ്റാണോ അതോ വായയിലെ ഞൊണലാണോ ഉമ്മൻ ചാണ്ടിയുടെ ഉറക്കം കെടുത്തുന്നത്? പാവപ്പെട്ടവരും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരും കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ടും ചോദിക്കാനും പറയാനും വൻ കോർപറേറ്റുകൾ ഇല്ലാത്തതുകൊണ്ടുമല്ലേ സത്യത്തിൽ പാൻ‌മസാലകളെ മാത്രം സർക്കാർ ഇപ്പോൾ നിരോധിക്കുന്നത്. ഇല്ലെങ്കിൽ പിന്നെ ഖൈനിക്കവറിലെ പുകയിലയും സിസർ ഫിൽട്ടറിലെ പുകയിലയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കണം. പാൻ മസാലകൾ ഉപയോഗിച്ച് രോഗികളായവരുടെ കണക്കും മറ്റ് പുകയില ഉത്പന്നങ്ങൾ വഴി രോഗികളായവരുടെ കണക്കും സർക്കാർ ജനങ്ങൾക്ക് മുമ്പിൽ വെക്കുകയാണെങ്കിൽ പാൻ മസാലകൾ അതിവേഗം ബഹുദൂരം പിന്നിൽ പോയി നിൽക്കുകയേ ഉള്ളൂ.

സിഗററ്റ് മാഫിയയുടെ കയ്യിൽ നിന്ന് കാശ് വാങ്ങിയിട്ടാണോ ഉമ്മൻ ചാണ്ടി ഇത്തരം നിരോധനങ്ങൾ നടപ്പാക്കാൻ തുനിയുന്നതെന്ന് സംശയിച്ചുപോവുകയാണ്.
പാൻ മസാലകൾ നിരോധിക്കുന്നതുകൊണ്ട് എന്താണ് സംഭവിക്കാൻ പോകുന്നത്? അത് ഉപയോഗിച്ചിരുന്നവർ സിഗററ്റിലേക്ക് ചേക്കേറുകയാവും ഫലം. സത്യത്തിൽ ലഹരിയുടെ 'ചെലവ് കൂട്ടുക'മാത്രമാണ് സർക്കാർ ചെയ്യുന്നത്.  മാണിസാർ സിഗററ്റിന് കഴിഞ്ഞ ബഡ്ജറ്റിൽ നികുതി കൂട്ടിയത് കൂട്ടി വായിക്കുക. ബോധവത്കരണ പ്രഹസനങ്ങൾ കേരളീയ സമൂഹത്തിൽ ഏശാൻ പോകുന്നില്ലെന്ന് ഏത് മാണിക്കും അറിയാവുന്ന വസ്തുതയാണ്. ചാരായ നിരോധനാനന്തര കാലങ്ങളിലാണ് വിദേശ മദ്യത്തിൽ റെക്കോഡ് വില്പന കേരളം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നത് നമുക്കു മുന്നിലുള്ള വസ്തുതയാണ്. ചാരായം കുടിച്ചിരുന്നവരെ വിദേശ മദ്യം കുടിപ്പിച്ചുവെന്നല്ലാതെ എന്ത് ലഹരി വിരുദ്ധ പ്രവർത്തനമാണ് ഇവിടെ നടന്നത്. ഇതു തന്നെയാണ് പാൻ‌മസാല നിരോധനത്തിലും സംഭവിക്കുന്നത്.

കത്തിക്കുന്നതെന്തും വിറ്റു കാശാക്കുക എന്നതായിരിക്കാം കോണ്ഗ്രസ്സിന്റെ നയം. കേന്ദ്രത്തിൽ മൻ‌മോഹൻ സർക്കാർ പെട്രോൾ വിറ്റ് കാശാക്കുന്നു. കേരളത്തിൽ ഉമ്മൻ സിഗററ്റ് വിക്കാൻ നോക്കുന്നു...
അതല്ലാതെ എന്തെങ്കിലും സാമൂഹിക പ്രതിബദ്ധത ഉമ്മൻ ചാണ്ടിക്കുണ്ടെന്ന് കരുതാൻ വയ്യ!

9/12/11

‘പ്രണയ’നൈരാശ്യം.


റിവ്യൂവിന് ചിത്ര നിരീക്ഷണം തന്നെ നന്ന്. ഇത് ഒരു സാദാ പ്രേക്ഷകന്റെ അനുഭവം മാത്രം.


പ്രണയ നൈരാശ്യം ബാധിച്ചാണ് തിയേറ്റർ വിട്ടിറങ്ങിയത്.
ബ്ലസ്സിയെ പ്രണയിച്ചതാണ് ഞാൻ ചെയ്ത തെറ്റ്.
ആദ്യ ‘കാഴ്ച’യിൽ തന്നെ എനിക്കിഷ്ടമായിരുന്നു ബ്ലസ്സിയെ.
കൽക്കട്ട ന്യൂസ് നിരാശപ്പെടുത്തിയെങ്കിലും മറ്റു പല ചിത്രങ്ങളിലൂടെയും ബ്ലസ്സിയോടുള്ള പ്രണയം നിലനിന്നിരുന്നു.
എന്തോ ഈ പ്രണയത്തോടെ ആ പ്രണയത്തിന് സാരമാം വിധം മങ്ങലേറ്റിരിക്കുന്നു.
ഒരുപക്ഷേ പ്രണയത്തെ സംബന്ധിച്ച എന്തോ പുതിയ വിചാരങ്ങൾ പ്രേക്ഷകനു മുന്നിൽ സമർപ്പിക്കുകയാണ് ബ്ലസ്സി എന്ന മുൻ‌ധാരണയോടെ ചിത്രം കാണാൻ കയറിയതാകാം നിരാശയ്ക്ക് കാരണം.
ബ്ലസ്സിയുടെ ഭീരുത്വം വിളിച്ചോതുന്ന ഒരു ചിത്രമെന്ന നിലയിൽ പ്രണയത്തെ കാണാനാണ് എനിക്കിഷ്ടം.
 “മാംസനിബദ്ധമല്ല രാഗം” എന്നൊക്കെ ചുമ്മാ കവികൾക്ക് പറയാമെങ്കിലും സിനിമക്കാർ അത് സമ്മതിച്ചു തരാൻ പോകുന്നില്ല. മാംസനിബദ്ധം തന്നെയാണ് രാഗം എന്നാണ് ബ്ലസ്സിയും വിളിച്ചോതുന്നത്. ‘ഒരേസമയം’ രണ്ടു ബുഡ്ഡാ കിഴവന്മാരുടെ കാമുകിയാവാൻ വിധിക്കപ്പെട്ട ചിത്രത്തിലെ നായിക ഗ്രേസ് (ജയപ്രദ) ഒരു നരപോലും വീഴാത്ത നല്ല സുന്ദര ശരീ‍രമായതിൽ നിന്നുതന്നെ രാഗത്തിന്റെ മാംസ നിബദ്ധത നമുക്ക് ബോധ്യപ്പെടും. (അയ്യോ ആന്റിക്ക് ഒരു നരപോലുമില്ലല്ലോ എന്ന് കൊച്ചുമകളെക്കൊണ്ട് ചോദിപ്പിച്ച് തടിതപ്പാൻ ബ്ലസ്സി ശ്രമിക്കുന്നുണ്ടെങ്കിലും.)

 ബ്ലസ്സിയെ പറഞ്ഞിട്ട് കാര്യമില്ല. മലയാളി പ്രേക്ഷകൻ കണ്ടുപരിചയിച്ച നായികമാരൊക്കെ സുന്ദരികളായിരുന്നു. ചിത്രത്തിലെ നായകൻ അണ്ടനോ അടകോടനോ മന്ദബുദ്ധിയോ കൂനനോ മുടന്തനോ വയസ്സനോ ആരുമായിക്കോട്ടെ, നല്ല കിളി കിളിപോലെയുള്ള നായികമാരെ തന്നെ കണ്ടെത്തിക്കൊടുക്കും നമ്മുടെ സംവിധായകർ അവർക്ക് പ്രേമിക്കുവാൻ. ഏത് ചേറിൽ കിടക്കുന്ന നായികാ കഥാപാത്രത്തിന്റേയും പുരികം ത്രെഡ് ചെയ്ത്  ലിപ്സ്റ്റിക്കും തേച്ച് ഈറനണിയിച്ച് നിർത്തിത്തരും നമുക്കും നായകനും കണ്ട് ആസ്വദിക്കുവാൻ. ബ്ലസ്സിയും ചെയ്യുന്നത് മറ്റൊന്നല്ല. നായകന്മാർ അനുപം ഖേറും മോഹൻലാലുമാകുമ്പോൾ ഏറ്റവും കുറഞ്ഞത് ജയപ്രദയെങ്കിലും നായികയാവുക എന്നതു തന്നെയാണ്  അതിന്റെ ഒരു.. ഒരു  ന്യായം. 

പ്രണയത്തിന്റെ വിവിധ ഭാവങ്ങളെ പ്രതിഫലിപ്പിക്കാൻ ബ്ലസ്സി ശ്രമിക്കുന്നുണ്ട് എന്നുമാത്രമേ പറയാനാവൂ. പുതിയ തലമുറയുടേയും പഴയ തലമുറയുടേയും ഇതിനിടയിലെ തലമുറയിലേയും പ്രണയ വൈവിധ്യങ്ങളെ ബ്ലസ്സി ചിത്രത്തിന്റെ ആദ്യ പകുതിയിൽ പകർത്താൻ ശ്രമിച്ചത് കഥാപാത്രങ്ങളുടെ ആധിക്യത്തിന് കാരണമായി എന്നതല്ലാതെ മറ്റൊന്നും പ്രേക്ഷകന് പകർന്നു നൽകുന്നില്ല. ആദ്യത്തെയും മൂന്നാമത്തെയും കാറ്റഗറിയെ ഇടവേളയുടെ ഗേറ്റ് കടത്തിവിടാഞ്ഞത് പ്രേക്ഷകനോട് ചെയ്ത കാരുണ്യം എന്നേ പറയാനാവൂ.

ചിത്രത്തിൽ ഉടനീളം പ്രണയത്തെക്കാളുപരി ഒരു പ്രശ്നത്തിന്റെ സൊല്യൂഷനാണ് സംവിധായകൻ തേടുന്നത് എന്ന ഫീലിംഗാണ് എനിക്ക് ഉണ്ടായത്. പ്രണയിക്കുകയും വിവാഹം കഴിക്കുകയും പിന്നീട് പിരിയുകയും ചെയ്ത രണ്ട് വ്യക്തികൾ നാല്പത് വർഷങ്ങൾക്ക് ശേഷം മറ്റൊരു സെറ്റപ്പിൽ കണ്ടുമുട്ടുമ്പോൾ ഉണ്ടാവുന്ന ആശയക്കുഴപ്പങ്ങൾക്കും പ്രശ്നങ്ങൾക്കും ഒരു സൊല്യൂഷൻ തേടുകയാണ് ചിത്രം. തന്റെ ഭാര്യ പഴയ കാമുകനെ/ ഭർത്താ‍വിനെ അവിചാരിതമായി കണ്ടുമുട്ടി എന്ന കാര്യം തന്റെ ഫിലോസഫിക്കൽ കണ്ണടയിലൂടെയാണ് മാത്യൂസ് നോക്കിക്കാണുന്നത്. എന്തായാലും തന്റെ ഭാര്യയെ പ്രണയിക്കാനുള്ള ജനാധിപത്യപരമായ അവകാശം മാത്യൂസ് അച്യുതമേനോന് വകവെച്ച് കൊടുക്കുന്നു. മാത്യൂസ് ഒരു ഫിലോസഫി വാദ്യാരാണ് എന്ന് മൂന്നാല് വട്ടം നമ്മോട് പറയുന്നത് മാത്യൂസിനെപ്പോലെ തന്നെ നമുക്കും ഈ പ്രണയം പെട്ടെന്ന് ദഹിക്കാൻ വേണ്ടിയാണോ എന്നൊരു സംശയം ഇല്ലാതില്ല. എന്തായാലും ഇത്തരുണത്തിലുള്ള പ്രണയം പ്രേക്ഷകന്റെ ഉള്ളിൽ ദഹിപ്പിച്ചെടുക്കുന്നതിൽ ബ്ലസ്സി വിജയിച്ചു എന്നു തന്നെ പറയാം.

ഡയലോഗിന്റെ അതിപ്രസരം ചിത്രത്തെയും ബാധിച്ചിട്ടുണ്ട്. ബ്ലസി ഒരുപക്ഷേ അന്ധന്മാരെക്കൂടി മുന്നിൽ കണ്ടുകൊണ്ടാവാം ചിത്രം സംവിധാനിച്ചത്. പിന്നെ പ്രേക്ഷകനെ പഠിപ്പിക്കുവാൻ  ചില തത്വശാസ്ത്രങ്ങളും തലങ്ങും വിലങ്ങും കഥാപാത്രങ്ങളെക്കൊണ്ട് തട്ടിമൂളിക്കുന്നു. തന്മാത്രയെയും പളുങ്കിനെയുമൊക്കെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു പുതു തലമുറയുടെ ഡയലോഗ് പ്രസന്റേഷൻ. കുട്ടികൾക്കൊക്കെ  അതേ ആക്സന്റ്, അതേ ചിരി. അനുപം ഖേറിന്റെ ചുണ്ടനക്കൽ അത്ര പോരായിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഡയലോഗ് ആക്ഷനെ മറികടക്കുന്നതും ഒരു കല്ലുകടിയായി അനുഭവപ്പെട്ടു.

അച്യുത മേനോൻ (അനുപം ഖേർ) കണ്ണുഡോക്ടർ തരുന്ന ലെൻസുകൾ തന്റെ കണ്ണിൽ മാറി മാറി പരീക്ഷിക്കുന്നതാണ് ആദ്യത്തെ രംഗം. ഓരോ ലെൻസും പെട്ടെന്നു പെട്ടെന്ന് മാറ്റുന്ന ഡോക്ടറോട് “കാഴ്ചകൾ കണ്ണിൽ പതിയാനുള്ള സമയം തരൂ“ എന്ന് മയത്തിൽ തട്ടിക്കയറുന്നുണ്ട്. ചിത്രത്തിൽ പിന്നീട് വരുന്ന രംഗങ്ങളിൽ നമ്മൾ കാണുന്നത് മനസ്സിൽ പതിയാതെ പെട്ടെന്നു പെട്ടെന്ന് മാറിപ്പോകുന്ന ഫ്രെയിമുകളാണ്. “ ഇങ്ങനെ പെട്ടെന്ന് പെട്ടെന്ന് മാറ്റിയാലെങ്ങനെ” എന്ന് സംവിധായകനോട് പ്രേക്ഷകൻ ചോദിച്ചുപോകും. 

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ടച്ചിംഗ് ആയിരുന്നു. ഒരു പക്ഷേ പ്രേക്ഷകന് ആകെ ആശ്വാസം നൽകുന്നത് ചിത്രത്തിന്റെ അവസാനത്തെ ഏതാനും രംഗങ്ങൾ മാത്രമാണ്. ഗ്രേസിന്റെ മരണം പ്രേക്ഷകന്റെ കണ്ണു നനയിക്കാതിരിക്കില്ല.



“ നല്ല പടം.. അല്ലേ.. ?” പോരാൻ നേരം ഭാര്യ കണ്ണീരോടെ ചോദിച്ചു..
“ അതു പിന്നെ, മരണം ആരുടെ കണ്ണാണ് നനയിക്കാത്തത്..? ഞാൻ എന്റെ കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു.

5/26/10

ഗാന്ധിജി - ജമാ‌അത്ത് - സിപി‌എം

ഞാൻ ഇന്നലെ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തിൽ സംബന്ധിച്ചു. അത്‌ സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷ യാചിക്കുന്ന സാധുക്കളുടേതല്ല. നൻമ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ഛനീചത്വം തുടച്ചുനീക്കുകയും നിങ്ങൾ ദൈവദാസരാണെങ്കിൽ ദൈവത്തിന്റെ കൽപനകൾ അനുസരിക്കൂ എന്ന് ജനങ്ങളോട്‌ പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം. അവരുടെ സമ്മേളനത്തിൽ സംബന്ധിച്ചതിൽ എനിക്ക്‌ ഖേദമില്ല; സന്തോഷമേയുള്ളൂ. അവർ ഇനിയും എന്നെ ക്ഷണിച്ചാൽ കാൽനടയായെങ്കിലും ഞാനവരുടെ സമ്മേളനത്തിൽ സംബന്ധിക്കും
(ഗാന്ധിജി, സർച്ച്ലൈറ്റ്‌ - പറ്റ്ന 27 ഏപ്രിൽ 1946)






ജമാ‌അത്തിന്റെ രൂപീകരണ കാലത്ത് ജീവിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ മഹത് വ്യക്തിത്വമായിരുന്നല്ലോ ഗാന്ധിജി. ആ ഗാന്ധിയാണ് പറഞ്ഞത് അവർ (ജമാ‌അത്തുകാർ) ഇനിയും എന്നെ ക്ഷണിച്ചാൽ കാൽനടയായെങ്കിലും ഞാൻ അവരുടെ സമ്മേളനത്തിൽ പങ്കെടുക്കും എന്ന്. മേൽ പ്രസ്ഥാവനയുടെ ഘടന നോക്കിയാൽ അറിയാം അത് ഗാന്ധി പറഞ്ഞ ഒരു വെറും വാക്കല്ലെന്ന്. ജമാ‌അത്ത് മുന്നോട്ടു വെക്കുന്ന ആശയത്തെ പൂർണ്ണമായും മനസ്സിലാക്കിക്കൊണ്ടുള്ള ഒരു പ്രസ്ഥാവനയായിരുന്നു അത്. ജമാ‌അത്തിന്റെ ആദർശമെന്താണെന്നു ചോദിച്ചാൽ ഗാന്ധിജിയുടെ ഈ വാക്കുകൾ തന്നെ ധാരാളമാവും
1941-ൽ ജനിച്ച ജമാ‌അത്ത് ഇപ്പോൾ ഏതാണ്ട് 70 വയസ്സോടടുക്കുന്നു. ഇന്നും ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ജമാ‌അത്തിറ്റെ സമ്മേളനങ്ങളിൽ പങ്കെടുക്കുമായിരുന്നു. കാരണം ഗാന്ധിജി മനസ്സിലാക്കിയതുപോലെ ഉച്ഛ നീചത്വം തുടച്ചു നീക്കുകയും മനുഷ്യരെ സേവിക്കുകയും നന്മ പ്രചരിപ്പിക്കുകയും ചെയ്യുന്ന ദൈവ ദാസന്മാർ എന്ന നിലയിൽ നിന്നും ജമാ‌അത്ത് അശേഷം പിന്നോട്ടു പോയിട്ടില്ലെന്നു മാത്രമല്ല, ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. ജനാധിപത്യപരമായ എല്ലാ മര്യാദകളും പാലിച്ചുകൊണ്ടു തന്നെ ജമാ‌അത്ത് നന്മയുടെ പാതയിലൂടെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന് ആധാരം എന്ന ഇസ്ലാമിക കാഴ്ചപ്പാടിന്റെ പ്രയോഗ വത്കരണമായിരുന്നു അതിന്റെ ഓരോ പ്രവർത്തനവും. അതുകൊണ്ടാണ് ആറരപ്പതിറ്റാണ്ടിനു ശേഷവും ഇന്ത്യയിൽ ഏതെങ്കിലും സംഘട്ടനങ്ങളിൽ ഏർപ്പെടാത്ത  സംശുദ്ധമായ ചരിത്രവും പേറി അത് വിമർശകരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മറ്റേത് സംഘടനക്കാണ് ഇങ്ങനെയൊരു ചരിത്രം അവകാശപ്പെടാനാവുക.?!
ഇക്കാലത്ത് ഏത് മുസ്ലിം നാമത്തെയും ഏത് മുസ്ലിം സംഘടനയെയും തീവ്രവാദവുമായി ബന്ധിപ്പിക്കാൻ ആരോപകർക്ക് അതിന്റെ പേരുതന്നെ ധാരാളം മതിയാകും എന്ന അനുകൂല സാഹചര്യമുണ്ട്.  ഈ സാഹചര്യം മുതലെടുത്താണ് പിണറായിയും കൂട്ടരും ജമാ‌അത്തിനെ തീവ്രവാദ സംഘംഎന്ന് മുദ്രകുത്തുവാൻ ശ്രമിക്കുന്നത്. നാലുകൊല്ലമായി ടിവിയിലെങ്ങും നമ്മൾ കണ്ടിട്ടില്ലാത്ത മുഖമായിരുന്നു ശ്രീ. എളമരം കരീമിന്റേത്. കേരള സർക്കാർ സക്കറാത്തിന്റെ ഹാലിൽ കിടക്കുമ്പോൾവികസനം പറഞ്ഞു വരുന്നത് ആരെ ബോധിപ്പിക്കാനാണ്? ആ വികസനം തന്നെ ഭൂ മാഫിയക്കും കോർപ്പറേറ്റു മാഫിയകൾക്കും കേരളത്തെ കൂട്ടിക്കൊടുത്തുകൊണ്ടാണെന്നതാണ് ഏറെ ദു:ഖകരം. വികസനസദാചാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ജനവിരുദ്ധതക്കാണ് കിനാലൂർ സാക്ഷിയായത്. സി.പി എമ്മിലെ ചില പ്രവർത്തകർ ഒഴികെയുള്ള നാട്ടുകാരായിരുന്നു സമരത്തിന് മുൻപന്തിയിൽ ഉണ്ടായിരുന്നത്. ജനങ്ങളുടെ താല്പര്യാർഥം സോളിഡാരിറ്റിയും അതിൽ ഭാഗഭാക്കായി. ജമാ‌അത്ത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നുവെന്ന വാർത്തയും, സോളിഡാരിറ്റിയുടെ ജനകീയ മുന്നേറ്റങ്ങളും, മാധ്യമത്തിന്റെ ജനസ്വാധീനവും, ജമാ‌അത്തിന്റെ വിജയകരമായ വനിതാശാക്തീകരണവും ഒക്കെക്കൂടി കണക്കിലെടുത്തപ്പോഴാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന് ജമാ‌അത്ത് തീവ്രവാദ പ്രസ്ഥാനമായത്. പിണറായി പറയുന്നതീവ്രവാദ പ്രസ്ഥാനത്തിൽ നിന്ന്ഒരു പെറ്റി കേസിലെങ്കിലും പെട്ട ഒരു തീവ്രവാദിയെ തപ്പിയെടുത്തു തരുവാൻ വിനയപുരസ്സരം അപേക്ഷിക്കുകയാണ്.

ജമാ‌അത്തിന്റേത് പൊയ്മുഖമാണ് എന്നതായിരുന്നു മറ്റൊരു ആരോപണം. അതിന് അവർ ചൂണ്ടിക്കാട്ടുന്നത് മാധ്യമത്തേയും സോളിഡാരിറ്റിയുടെ പ്രവർത്തനങ്ങളേയുമാണ്. എന്നാൽ എന്ത് അടിസ്ഥാനമാണ് ഈ ആരോപണത്തിൽ ഉള്ളത്? ജമാ‌അത്ത് അതിന്റെ നിലപാടുകളിൽ എന്തെങ്കിലും പൊയ്മുഖം ഇന്നേവരെ കാട്ടിയിട്ടില്ല. ഏതൊരു പ്രസ്ഥാനത്തിന്റേയും മുഖം അന്വേഷിക്കേണ്ടത് അതിന്റെ പ്രവർത്തകരിലാണ്. ആ‍ മുഖത്തിന്റെ രേഖാമൂലമുള്ള തെളിവുകൾ ആവശ്യമെങ്കിൽ സംഘടനയുടെ മുഖപ്പത്രങ്ങളിലാണ് അത് അന്വേഷിക്കേണ്ടത്. ജമാ‌അത്തെ ഇസ്ലാമി ഹിന്ദ് എന്ന പ്രസ്ഥാനത്തിന്റെ മുഖം അന്വേഷിക്കേണ്ടത് പ്രബോധനംഎന്ന അതിന്റെ മുഖപ്പത്രത്തിലാണ്. “മാധ്യമമാണ് മുഖപ്പത്രമെന്നത് ഒരു തെറ്റിദ്ധാരണമാത്രമാണ്. പ്രബോധനം എന്ന വാരിക അഞ്ചുരൂപകൊടുത്താൽ വാങ്ങാൻ കിട്ടും. ഇന്റർ നെറ്റിൽ ഫ്രീയായും കിട്ടും. അതാത് ലക്കങ്ങൾ മാത്രമല്ല. കഴിഞ്ഞ വർഷങ്ങളിലേതും ലഭ്യമാണ്. സമകാലികമായ, ഇടപെടേണ്ട ഏതെങ്കിലും വിഷയങ്ങളിൽ ജമാ‌അത്തിന്റെ നിലപാട് ഒരിക്കലും പ്രബോധനംവ്യക്തമാക്കാതിരുന്നിട്ടില്ല. ജമാ‌അത്തിന്റെ മുഖം തേടി ആരും എങ്ങും പോകേണ്ടതില്ല. തൊട്ടടുത്ത ബാർബർഷോപ്പിലോ ചായക്കടയിലോ വായനശാലയിലോ അന്വേഷിച്ചു നോക്കൂ‍. കണ്ടെത്തിയേക്കാം. ഇല്ലെങ്കിൽ നിങ്ങൾക്ക് പരിചയമുള്ള ഒരു പ്രവർത്തകനെ സമീപിക്കൂ ആഴ്ചയിൽ ആഴ്ചയിൽ ജമാ‌അത്തിന്റെ സുന്ദര മുഖം നിങ്ങൾക്കു മുമ്പിൽ പുഞ്ചിരിച്ചു നിൽക്കും

രണ്ടു ദിവസം കഴിഞ്ഞപ്പോൾ മന്ത്രി തോമസ് ഐസക്കിന്റ് പ്രസ്ഥാവന വന്നു. “ജമാ‌അത്ത് വിദേശ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംഘടനയാണത്രേ.” അദ്ദേഹം ഉദ്ദേശിച്ചത് ഗൾഫിൽ നിന്നുള്ള പണമാവാം. കേരളത്തിലെ ഓരോ വീടും പ്രവർത്തിച്ചുപോകുന്നത് ഇന്ന് വിദേശപ്പണം കൊണ്ടാണ് ശ്രീ. ഐസക്. എന്തിന്, കേരളം തന്നെ പ്രവർത്തിക്കുന്നത് വിദേശപ്പണം കൊണ്ടല്ലേ? ആ അർത്ഥത്തിൽ ജമാ‌അത്ത് വിദേശ പണം ഉപയോഗിക്കുന്നുണ്ടാവാം. ജമാ‌അത്തിന്റെ പ്രവർത്തകൻ ലോകത്ത് എവിടെ ആയിരുന്നാലും അയാളുടെ വരുമാനത്തിന്റെ ഒരു ശതമാനം സംഘടനാ പ്രവർത്തനങ്ങൾക്കായി അയാൾ മാറ്റിവെക്കാറുണ്ട്. അത് അയാൾ അധ്വാനിച്ചുണ്ടാക്കിയതിന്റെ വിഹിതമാണ്. ആ പണം സംഘടനക്ക് ലഭിക്കുന്നുണ്ടാവും. അതല്ല, വേറെ എന്തെങ്കിലും അർത്ഥത്തിലാണ് വിദേശപണാരോപണംഉന്നയിച്ചതെങ്കിൽ ധനമന്ത്രിയെന്ന നിലയിൽ ഒരു അന്വേഷണമൊക്കെ നടത്തിയിട്ടാവാമായിരുന്നു.
അതേസമയം, വെറും ബക്കറ്റ് പിരിവ് നടത്തി രണ്ട് ചാനലുകളും ഫൈവ് സ്റ്റാർ പാർട്ടി ഓഫീസുകളും സ്വന്തമായി നടത്തുന്ന പാർട്ടി എന്നും കേരളീയർക്ക് ഒരു അത്ഭുതം തെന്നെയായിരിക്കും. പണം വിദേശിയാണോ സ്വദേശിയാണോ എന്നത് പ്രസക്തമല്ല ശ്രീ ഐസക്. അത് ആര് എന്തിനുവേണ്ടി നൽകുന്നു എന്നതിലാണ് അപകടം പതിയിരിക്കുന്നത്. പിണറായി സഖാവും മറ്റ് ആസ്ഥാന സഖാക്കളും  പാർട്ടി ആപ്പീസിലെ എ.സിയിൽ കുളിരണിഞ്ഞു കിടന്നു കൂർക്കം വലിക്കുമ്പോൾ പാതയോരങ്ങളിലെ പാവങ്ങൾക്ക് ദു:സ്വപ്നം കണ്ട് ഞെട്ടി ഉണരേണ്ടി വരുന്നത് ചില സാമ്പത്തിക ഇടപാടുകളുടെ ബാക്കി പത്രമായേ വായിച്ചെടുക്കാനാവൂ‍.
ഇനി, പാർട്ടി പത്രം നടത്തിപ്പോകുന്ന കാര്യം നമുക്കൊക്കെ അറിയാവുന്നതാണ്. സത്യം പറയാലോ അതിൽ സാമ്പത്തികമായ യാതൊരു സംശയവും എനിക്കില്ല. എന്റെ അയല്പക്കത്ത് താമസിക്കുന്ന ചന്ദ്രേട്ടൻ ദിവസവും മൂന്ന് ദേശാഭിമാനിപത്രവുമായാണ് കട പൂട്ടി വീട്ടിൽ വരുന്നത്. പുള്ളിക്കാരന് മൂന്ന് പച്ചക്കറിക്കടകളുണ്ട്. താൻ ഒരു കോൺഗ്രസ് അനുഭാവി ആണെങ്കിലും മൂന്നു ഷോപ്പുകളിലും ദേശാഭിമാനിഇടുവാൻ നിർബ്ബന്ധിതനാണ്. ഇങ്ങനെ ആളുകളൂടെ ഗൽത്താക്ക് പിടിച്ച് ഉണ്ടാക്കിയെടുത്ത പ്രചാരമുണ്ടെങ്കിൽ ഏതു പത്രവും ലാഭകരമായി നടത്തിക്കൊണ്ടു പോകാം എന്നത് ദേശാഭിമാനിപത്രത്തോടൊപ്പം പ്രചരിക്കുന്ന ഒരു സിദ്ധാന്തമാണ്.
ജമാ‌അത്തിനെതിരെയുള്ള ഗുരുതരമായ മിക്കവാറും എല്ലാ ആരോപണങ്ങൾക്കും അതിന്റെ അമീർ അക്കമിട്ട് ഇവിടെ മറുപടി പറഞ്ഞിട്ടുണ്ട്
ഇന്ത്യൻ ജനാധിപത്യത്തെ ജമാ‌അത്ത് അംഗീകരിക്കുന്നില്ല പോലും. എന്തടിസ്ഥാ‍നത്തിലാണ് പിണറായിയും കൂ‍ട്ടരും ജമാ‌അത്തിന്റെ ജനാധിപത്യംഅളക്കുന്നത്? ജമാ‍‌അത്തിന്റെ ഭരണഘടന വായിക്കുന്ന ഏതൊരാൾക്കും സംഘടനക്കുള്ളിലെ ജനാധിപത്യ സ്വഭാവം വ്യക്തമാവുന്നതാണ്

ഇനി അതിനു പുറത്തെ ജനാധിപത്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ,  ജമാ‌അത്ത് വിശ്വസിക്കുന്ന ആദർശപ്രകാരം ചില നന്മകൾ മനുഷ്യൻ ഉള്ളകാലത്തോളം നിലനിൽക്കേണ്ടവയാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ അട്ടിമറിക്കാൻ സാധിക്കുന്നവയാവരുത് ചില മൂല്യങ്ങൾ എന്ന് അത് വിശ്വസിക്കുന്നു. നിയമ നിർമ്മാണങ്ങളിൽ ജനങ്ങളുടെ ഭൂരിപക്ഷ അഭിപ്രായമല്ല, മറിച്ച് മാനുഷികവും സാമൂഹികവുമായ, ഒരിക്കലും ലംഘിക്കപ്പെടാത്ത ചില മൂല്യങ്ങളെയാവണം മുറുകെപ്പിടിക്കേണ്ടത് എന്നതാണ് അതിന്റെ തത്വം. ഇത്തരം നിലപാടുകൾക്ക് ഒരു ഉദാഹരണം പറയുകയാണെങ്കിൽ, “സ്വവർഗ രതി പല രാജ്യങ്ങളിലും ഇന്ന് നിയമാനുസൃതമാണ്. എന്നാൽ അത്തരം പല രാജ്യങ്ങളിലെയും ചർച്ചുകൾ ഈ നിയമത്തിനു എതിരാണ്. ചർച്ചിന്റെ വിശ്വാസവും ജനാധിപത്യവും അവിടെ ഏറ്റുമുട്ടുന്നതായി കാണാം. എന്നുവെച്ച് ചർച്ച് എന്ന സ്ഥാപനം ഒരു രാജ്യദ്രോഹ സ്ഥാപനമല്ല. അതുപോലെ തന്നെയാണ് ജമാ‌അത്തിന് ജനാധിപത്യത്തോടുള്ള നിലപാടും
എന്നാൽ ആരോപകരുടെ (കമ്മ്യൂണിസ്റ്റുകളുടെ) ജനാധിപത്യത്തോടുള്ള നിലപാടെന്താണ്? ഇന്ത്യൻ ജനാധിപത്യത്തിന്റെ സകല സങ്കേതങ്ങളും ഉപയോഗപ്പെടുത്തി  അവർ പ്രവർത്തിക്കുന്നത് കമ്മ്യൂണിസ്റ്റ് സ്വേഛാധിപത്യംസ്ഥാപിച്ചെടുക്കാനല്ലേ? 

കമ്മ്യൂണിസ്റ്റ് സ്വേഛാധിപത്യത്തിന്റെ കെടുതികൾ നമ്മുടെ കണ്മുന്നിൽ കഴിഞ്ഞു പോയതാണ്. ഏറ്റവും കുറഞ്ഞത് അരക്കോടിയോളമെങ്കിലും ആളുകൾ കമ്മ്യൂണിസ്റ്റുകാർ പറയുന്ന ആ സുന്ദര പുലരികാണാനാവാതെ ആചാര്യന്മാരുടെ കയ്യാൽ തന്നെ കാലയവനിക പൂകിയിട്ടുണ്ട്. അങ്ങനെയാണ് വിപ്ലവം അതിന്റെ അനുയായികളെ കൊന്നു തിന്നുംഎന്ന ചൊല്ലുപോലും പ്രചാരത്തിലായത്.  മനുഷ്യകുലത്തെ കൊന്നൊടുക്കാൻ പിറന്ന കൊമ്പന്മീശക്കാരെ മാലയിട്ടു പൂജിക്കുന്ന വർഗരാഷ്ട്രീയക്കാരാണ് ഇന്ത്യയിലെ കമ്മ്യൂണിസത്തിന്റെ പ്രചാരകർ.  ലോകം ഒരുപാട് വിലകൊടുത്ത് പരീക്ഷിക്കുകയും പിറ്റേദിവസം വലിച്ചെറിയുകയും ചെയ്ത ഒരു തത്വശാ‍സ്ത്രത്തിന്റെ സംസ്ഥാപനാർഥമാണ് നമ്മുടെ സഖാക്കൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. (അവർക്ക് അല്പം ആത്മാർഥത കുറഞ്ഞു പോയതു മാത്രമാണ് നമുക്ക് അനുഗ്രഹം.) താൻപോരിമയും തീവ്ര ചിന്താഗതിയും അസഹിഷ്ണുതയും ഇത്രയേറെ ഉളളിൽ കൊണ്ടു നടക്കുന്ന ഒരു വർഗ്ഗമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അധികാരക്കസേരകളിൽ പോലും വലിഞ്ഞു കയറിയിട്ടുള്ളത്.

ഒരു കാര്യം ജമാ‌അത്ത് വിസ്മരിക്കുന്നില്ല. സമത്വ സുന്ദരമായ ഒരു പുലരി സ്വപ്നം കാണുവാൻ എല്ലാവർക്കും അവകാശമുണ്ട്. കമ്മ്യൂണിസ്റ്റുകാർക്ക് ഉള്ളതുപോലെ തന്നെ ജമാ‌അത്തിനും ഉണ്ട്. അത് ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശമാണ്. ആ അവകാശത്തെയാണ് ജനാധിപത്യത്തിന്റെ പേരിൽ ശ്രീ.പിണറായി ജമാ‌അത്തിന് നിഷേധിക്കുവാൻ ശ്രമിക്കുന്നത്. അതു തന്നെ ജനാധിപത്യവിരുദ്ധമല്ലേ? ഈ അവകാശം എല്ലാവർക്കും വകവെച്ചു കൊടുക്കുന്നതോടൊപ്പം ലക്ഷ്യത്തിലേക്കുള്ള മാർഗം കൂടി ജനാധിപത്യപരമാക്കുവാൻ പാർട്ടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ “ ബൂർഷ്വാ ജനാധിപത്യം” എന്ന് വിളിക്കുന്നുവെങ്കിൽകൂടി കുറച്ചെങ്കിലും ഇവിടുത്തെ ജനാധിപത്യ മര്യാദ പാലിക്കുവാൻ സിപി‌എം ബാധ്യസ്ഥമാണ്. എന്നാൽ ദൌർഭാഗ്യകരമെന്നു പറയട്ടെ ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്ന തികച്ചും മനുഷ്യത്വഹീനമായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടേത്
വെട്ടി നിരത്തലുകളും വളഞ്ഞു പിടിക്കലുകളുമാണ് ഇന്നോളം അത് അനുവർത്തിച്ചുപോന്ന മാർഗം.
ഇന്ത്യൻ ജനാധിപത്യം വകവെച്ചുകൊടുക്കുന്ന പല സ്വാതന്ത്ര്യങ്ങളെയും ഹനിക്കുന്നതിൽ സിപി‌എമ്മിനെ കഴിഞ്ഞുള്ള ആളുകളേ ഇന്ന് കേരളത്തിലുള്ളൂ. സി..ടി.യു, ഡി.വൈ.എഫ്., എസ്.എഫ്., തുടങ്ങിയ പോഷക സംഘടനകളുടെ ഗുണ്ടായിസങ്ങൾ കേരളം എന്നെങ്കിലും ചർച്ച ചെയ്യാതെ പോയിട്ടുണ്ടോ
ഒരു സാദാ കേരളീയന്റെ മനസ്സിൽ ഒരു സി.ഐ.ടി.യുക്കാരന്റെ രൂപം ഗുണ്ടയുടേതല്ലേ?
അതിനിടക്ക് പിണറായി സഖാവ് മറ്റൊന്നുകൂടി കീച്ചി. സംഘടിത സംഘങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്ന്. മറ്റാരെയും സംഘടിതരാവാൻ പോലും സമ്മതിക്കാത്ത എസ്,എഫ്,ഐ യും ഡി.വൈ.എഫ്.ഐ യും സ്വന്തം പാർട്ടി പ്രസവിച്ച മക്കളാണെന്ന് എന്തേ പിണറായി ഓർത്തില്ല? ജമാ‌അത്ത് ഇവിടെ പ്രവർത്തിക്കുന്നതുമൂലം എങ്ങനെയാണ് മറ്റു സംഘങ്ങൾ തകരുന്നത്? സ്വന്തം പാർട്ടിയെപ്പോലും വിലകുറച്ചുകാണുന്ന ഒരാളാണോ സിപി‌എമ്മിന്റെ ജനറൽ സെക്രട്ടറി?

ആകെ മൊത്തത്തിൽ വായിച്ചുനോക്കുമ്പോൾ ജമാ‌അത്തിനാണ് ഈ ജനാധിപത്യരാജ്യത്ത് പ്രവർത്തിക്കുവാൻ സിപി‌എമ്മിനേക്കാൾ  അർഹത എന്ന് രണ്ടു പ്രസ്ഥാനങ്ങളുടേയും ചരിത്രവും പ്രവർത്തന ശൈലികളും വിലയിരുത്തിയാൽ നിഷ്പക്ഷമതികൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ..